Tuesday, 16 June 2015

ലക്ഷ്മിതരുവും മുള്ളാത്തയും ചില അനുബന്ധ അർബുദ ചിന്തകളും.

ഈ അടുത്ത കാലത്താണ് ലക്ഷ്മിതരുവും മുള്ളാത്തയും അർബുദത്തിനെതിരെ ഒരു ഒറ്റമൂലി എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ശ്രദ്ധിക്കപ്പെടുന്നത്.ഇവയുടെ ഇലകഷായം കഴിച്ച് തങ്ങൾക്ക് പൂർണ്ണസൌഖ്യo ലഭിച്ചു എന്ന് ചില അർബുദരോഗമുക്തി നേടിയവരുടെ സാക്ഷ്യപ്പെടുത്തലുകളും കൂടിയായപ്പോൾ ഇവയ്ക്ക് വൻ പ്രചാരം ലഭിക്കുകയും ചെയ്തു.രോഗം ബാധിച്ചവരുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഈ ഇലകൾ സംഘടിപ്പിക്കുവാൻ നെട്ടോട്ടം തുടങ്ങിയത് മാധ്യമങ്ങളിൽ വന്ന ഇത്തരം വാർത്തകൾക്ക് ശേഷമാണ്.പലരോഗികളും റേഡിയേഷൻറെയും കീമോതെറാപ്പിയുടെയും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേദനകളും ഭയന്നും സാമ്പത്തികപരാധീനതകള്കൊടണ്ടും ഇത്തരം കഷായങ്ങളിൽ ശരണം പ്രാപിക്കുന്നുണ്ട് എന്നുള്ളകാര്യം സത്യമായി തുടരുന്നു. നാലര വർഷങ്ങൾക്കുമുമ്പ് മാരകവും അപൂർവ്വ ഇനത്തിൽ പെട്ടതുമായ പ്ലാസ്മാസെൽ ലുക്കീമിയ എന്ന രക്താർബുദം ബാധിച്ച വ്യക്തിയാണ് ഞാൻ. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും കേവലം മൂന്നുമാസത്തെ അയൂർദൈർഘ്യമാണ് എനിക്ക് അന്ന് അവിടുത്തെ ഡോക്ടര്മാര്‍ അനുമാനിച്ച് നൽകിയത്.കൊച്ചി ലേക്ക്ഷോർ ആശുപത്രിയിലെ ഡോ:വി.പി.ഗംഗാധരൻ സാറിൻറെ അതിവിദഗ്മായ ചികിത്സയാലും ജീവിതത്തിലേക്ക് തിരിച്ചുവരണം എന്ന എൻറെ ഉൽക്കടമായ അഭിനിവേശത്താലും ആത്മവിശ്വാസത്താലും പ്രിയപ്പെട്ടവരുടേയും സുഹൃത്തുക്കളടെയും പ്രാർത്ഥനകളാലും അവരുടെയെല്ലാം അനുകൂലമായ ഇടപ്പെടലുകളാലും അസുഖത്തെയും മരണത്തേയും അതിജീവിച്ച് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നാലു ഡയാലിസിസുകള്ക്കും ആഴ്ചയില്‍ ഒന്നുവീതം പതിനാറു കീമോതെറാപ്പികള്ക്കും ആ ദിവസങ്ങളില്‍ ഞാന്‍ വിധേയനായി. പലരുടേയും പല നിർദ്ദേശങ്ങളും പലവിധ അഭിപ്രായങ്ങളുo ഉണ്ടായിരുന്നെങ്കിലും ഈ കാലയളവിൽ യാതൊരുവിധ സമാന്തര ചികിത്സാമാർഗ്ഗക്കളെക്കുറിച്ചും ഞാൻ അലോച്ചിരുന്നതുപോലുമില്ല. മൂന്നുവർഷത്തോളം തുടർച്ചയായി ഗുളികകൾ കഴിച്ചിരുന്ന എനിക്ക് രോഗത്തിൽനിന്നും പരിപൂർണ്ണ മോചനം ലഭിച്ചതിനാൽ ഒന്നരവർഷം മുൻപ് ഗംഗാധരൻ സാറിൻറെ നിർദ്ദേശപ്രകാരം മരുന്നുകളെല്ലാം പാടേനിർത്താനും സാധിച്ചു. നേരത്തേയുള്ള രോഗ നിർണ്ണയo ചികിത്സ തുടങ്ങിയ മേഖലകളിൽ ആധുനിക വൈദ്യശാസ്ത്രം ഏറേ മുന്നോട്ടു പോയിരിക്കുന്നു. കീമോതെറാപ്പി, റേഡിയേഷൻ ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ രീതികൾക്കൊപ്പം കാൻസറിനു കാരണമാകുന്ന ജീനുകളെ തിരിച്ചറിഞ്ഞു വ്യക്തിഗതചികിത്സ നിശ്ചയിക്കുന്ന നിലയിൽവരെ കാര്യങ്ങൾ ഇന്നു പുരോഗമിച്ചിരിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങളുടെ ഭാഗമായി ശരീരത്തിൽ അധികതോതിൽ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കല്സ് ആണ് കാൻസറിന് വഴിയൊരുക്കന്നതായി കരുതുന്നത്.ഈ ഫ്രീറാഡിക്കല്സ്നെ നിർവ്വീര്യമാക്കുക എന്ന കർത്തവ്യമാണ് ആൻറി ഓക്സിഡന്ടുകൾ നിർവഹിക്കുന്നത്. ലക്ഷിതരുവിലും മുള്ളാത്തയിലും ആൻറിഓക്സിഡൻന്ടുകൾ വലിയ അളവിൽ അടങ്ങിയിരിക്കുന്നു എന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവയെ മററു ആൻറിഓക്സിഡൻന്ടുകൾ പോലെതന്നെ കാൻസർ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നതിൽ തെറ്റില്ല. സാധാരണകാർക്കും കാൻസർരോഗമുക്കി നേടിയവർക്കും ഈ ഇലകഷായങ്ങൾ ഉപയോഗിക്കുക വഴി മെച്ചപ്പെട്ട പ്രതിരോധം നേടിയെടുക്കാനാകും. അസുഖ ബാധിതർക്ക് ഇവ ഉപയോഗിക്കുന്നതിലൂടെ റേഡിയേഷൻറെയും കീമോ തെറാപ്പിയുടേയും അനന്തരബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കുന്നതായി അനുഭവസ്ഥർ പറയുന്നു. എന്നാൽ കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന എന്തെങ്കിലും ഘടകങ്ങൾ ഈ ചെടികളിൽ അടങ്ങിയിരിക്കുന്നണ്ടോ എന്നും ഉണ്ടെങ്കിൽ കാൻസർചികിത്സക്ക് ഇവയെ എത്രത്തോളം ഉപയോഗപ്പെടുത്താമെന്നും വളരെ ശാസ്ത്രീയമായും ഗൗരവമായും പഠനവിധേയമാക്കേണ്ടതുണ്ട്. മുള്ളാത്ത ഇലകഷായവും ലക്ഷ്മിതരു ഇലക്ഷായവും മാത്രംകഴിച്ച് കാൻസറിനെ കീഴടക്കി എന്ന അവകാശവാദവുമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെട്ട പല രോഗമുക്തിനേടിയവരും ശസ്ത്രക്രിയ, റേഡിയേഷൻ ,കീമോതെറാപ്പി തുടങ്ങിയ ശാസ്ത്രീയ ചികിത്സകളുടെ അവസാനഘട്ടത്തിലാണ് ഇത്തരം കഷായങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് എന്ന സത്യം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയാൻ മടിച്ചവരാണ്.ഇത് സമൂഹത്തിൽ തെറ്റിദ്ധാരണകൾ വളർത്താനും ഗുണത്തേക്കാളേറേ കാൻസർ ചികിത്സയിലും ആരോഗ്യരംഗത്തും ദോഷഫലങ്ങൾ സൃഷ്ടിക്കുമെന്നും സംശയമില്ല.ആയതിനാല്‍ ബന്ധപ്പെട്ട ആരോഗ്യപ്രവര്ത്തകരുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home